നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരമേറ്റു . രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു . ഈശ്വര നാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ .
തുടർന്ന് രാജ് നാഥ് സിംഗ് , അമിത് ഷാ , നിതിൻ ഗഡ്കരി , ഡി വി സദാനന്ദ ഗൗഡ , നിർമ്മല സീതാരാമൻ , റാം വിലാസ് പാസ്വാൻ , നരേന്ദ്ര സിംഗ് തോമർ , രവിശങ്കർ പ്രസാദ് , ഹർസിമ്രത് കൗർ ബാദൽ , താവർ ചന്ദ് ഗെലോട്ട് , എസ് ജയശങ്കർ , രമേഷ് പൊഖ്റിയാൽ , അർജ്ജുൻ മുണ്ട , സ്മൃതി ഇറാനി , ഡോ . ഹർഷവർദ്ധൻ , പ്രകാശ് ജാവ്ദേക്കർ , പീയൂഷ് ഗോയൽ , ധർമ്മേന്ദ്ര പ്രധാൻ , മുക്താർ അബ്ബാസ് നഖ്വി, പ്രഹ്ലാദ് ജോഷി , മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു .
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡന്റ് ഷൊറോൺ ബേ ജീൻ ബെക്കോവ് , നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, തായ്‌ലൻഡ് പ്രതിനിധി ഗ്രി സാദ ബൂൺറച്ച് എന്നീ വിദേശ രാഷ്ട്രത്തലവന്മാരും , ഷാങ്ങ് ഹായ് കോർപ്പറേഷൻ ഓർഗനൈനേഷൻ അധ്യക്ഷൻകിർഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോൺ ബേ ജീൻബകോവും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു .
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , സോണിയ ഗാന്ധി , ജെഡിയു നേതാവ് നിതീഷ് കുമാര്‍ , നടൻ രജനീകാന്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായി .