മോദി 2014ലെ തരംഗം മാറി 2019ൽ കൊടുങ്കാറ്റാകുമ്പോൾ
സ്‌പെഷ്യൽ റിപ്പോർട്ടിങ് : 2014ലെ യുപിഎ വിരുദ്ധ തരംഗവും നരേന്ദ്ര മോദി എന്ന നേതാവിന്റെ ഇമേജും കൈമുതലാക്കി കോൺഗ്രസ്സിന്റെ "കൈ" പിടിയിൽ നിന്നും രാജ്യഭരണം പിടിച്ചെടുത്ത ആ തരംഗം ഇന്നൊരു കൊടുങ്കാറ്റാണ്. വർഗീയതയും, വർദ്ധിച്ചു വരുന്ന ഭീകരമണങ്ങളും, എണ്ണ വിലയും, മോദി തന്നെ അറിഞ്ഞുകൊണ്ടോ അറിയാതെയോ ചാനലുകളിൽ വിളമ്പിയ ചില അതിപ്രായങ്ങൾക്കോ കൊടുങ്കാറ്റിന്റെ പിടിച്ചു നിർത്താനായില്ല.
കൃത്യമായ, വ്യക്തമായ ഭൂരിപക്ഷത്തോടെ മോദി ഭരണം വീണ്ടും സാധ്യമാകുന്നു.നെഗറ്റിവ് പബ്ളിസിറ്റി പോലും പോസ്റ്റിവാക്കി മാറ്റാനുള്ള മാജിക്.പാർട്ടി അണികളെയും നിഷ്പക്ഷരെയുമൊക്കെ പിടിച്ചിരുത്താൻ കഴിയുന്ന കുറിക്കുകൊള്ളുന്ന വാക്കുകൾ.തെരെഞ്ഞെടുപ്പ് പര്യടനത്തിനായി നടത്തിയ 142 റാലികൾ ഒന്നരലക്ഷം കിലോമീറ്റർ സഞ്ചാരം, ഇതൊക്കെ മതിയാകും ഒരു മോദിയിലെ നേതൃപാടവം തുറന്നു കാട്ടാൻ.
7 ഘട്ടങ്ങളിലായി 68 ദിവസത്തോളം നീണ്ടതായിരുന്നു 17–ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഉറച്ച നയതീരുമാനങ്ങൾ, റോഡ്, റെയിൽവേ, അടിസ്ഥാനസൗകര്യ വികസനരംഗത്തെ പുരോഗതി, ആയുഷ്മാൻ ഭാരത്, എല്ലാവർക്കും പാർപ്പിടം, ഉജ്വല യോജന പദ്ധതികൾ തുടങ്ങിയവ മോദി സർക്കാരിന് അനുകൂല ഘടകങ്ങൾ ആയി.‘ഒരുതവണ കൂടി ജയിച്ചാൽ സ്വന്തം പരാജയങ്ങളുടെ പേരിൽ ലോകത്തെ അദ്ദേഹം എങ്ങനെ ശിക്ഷിക്കുമെന്നാലോചിച്ച് ഭയപ്പെടേണ്ടതുണ്ട്’ എന്നു ടൈം മാഗസിൻ കവർ സ്റ്റോറിയിൽ മോദിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. എന്നാൽ, വെല്ലുവിളികളും വിമർശനങ്ങളുമായിരുന്നു മോദിയുടെ ഇന്ധനം.
സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളായ വർധിച്ച ഭീകരാക്രമണങ്ങൾ, അശാന്തമായ കശ്മീർ, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ചെറുകിട വ്യവസായമേഖലയുടെ തകർച്ച, റഫാൽ ഇടപാട്, നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ തളർച്ച, പെട്രോൾ– ഡീസൽ വിലവർധന, ഭരണത്തിലെ ഏകാധിപത്യ പ്രവണത, അരക്ഷിതരായ ന്യൂനപക്ഷം, സമരപാതയിലായ ദലിതർ ഇതൊന്നും ആരും ചർച്ച ചെയ്തില്ല.
പകരം കുംഭമേളയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടിലേക്കു സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകിയതും തൊഴിലാളികളുടെ കാൽ കഴുകി ആദരിച്ചതും, കേദാർനാഥ് യാത്രയും വരെ അവസാനനിമിഷം ചർച്ചയാക്കി മോദി ആകെ കളം നിറഞ്ഞു നിന്നു.