കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാം; നിര്‍ണായക സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷി യോഗം ഇന്നു ചേരും. സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ആലോചന.
എന്നാല്‍, രോഗവ്യാപനം കൂടിയ മേഖലകളില്‍ മൈക്രോ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. തൊഴില്‍മേഖലയും വ്യാപാരമേഖലയും നിശ്ചലമാക്കാതെയും പൊതുഗതാഗതം ഭാഗികമായി തുറന്നു കൊടുത്തുമുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. വാരാന്ത്യ അടച്ചിടല്‍ അടുത്തയാഴ്ചയും തുടരാനാണു സാധ്യത. ഞായറാഴ്ചയും ശനിയാഴ്ചയുമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വിജയമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. അടുത്തയാഴ്ചയും തുടരണമെന്നാണു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, അടുത്ത ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന സമീപനമാണു പ്രതിപക്ഷത്തിന്റേത്. വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്തു സ്വീകരിക്കേണ്ട നിലപാടുകളും ഇന്നു രാവിലെ 11നു ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും.
കോവിഡ് രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം അതേപോലെ അംഗീകരിച്ചാല്‍ സംസ്ഥാനത്തിന്റെ സാന്പത്തിക മേഖല പൂര്‍ണമായി തകരുമെന്ന അഭിപ്രായം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. അതിനാല്‍, നിലവില്‍ തുടരുന്ന രാത്രികാല കര്‍ഫ്യുവുമായി മുന്നോട്ടു പോകും. തൊഴില്‍ മേഖല നിശ്ചലമായാല്‍ അതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായവുമുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തെയും നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. നിലവില്‍ 50 ശതമാനം ജീവനക്കാര്‍ എത്തിയാല്‍ മതിയെന്നാണു നിര്‍ദേശം. ഇപ്പോഴത്തെ നിയന്ത്രണങ്ങളെത്തുടര്‍ന്നു വ്യാപാര മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന ആശങ്ക വ്യാപാരി സമൂഹം പങ്കുവയ്ക്കുന്നു.
കോവിഡ് പ്രതിരോധത്തിന് ഏറ്റവും ആവശ്യമായ വാക്സിന് വിതരണം ഊര്‍ജിതമാക്കാനുള്ള ക്രമീകരണം ഒരുക്കുകയാണു വേണ്ടതെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. വാക്സിന് എത്തിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇന്നു യോഗം വിളിച്ചിട്ടുണ്ട്.