കനത്ത മഴ; മഹാരാഷ്ട്രയിൽ ഡാം തകർന്ന് 8 മരണം
മുംബൈ : മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 8 മരണം. ഇരുപത്തിയഞ്ചോളം വീടുകള്‍ ഒലിച്ചു പോയി. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്.രത്‌നഗിരി ജില്ലയിലെ ചിപ്ലുന്‍ താലൂക്കിലെ 12 ഓളം വീടുകള്‍ ഒലിച്ചു പോയി. 16 പേരെയാണ് കാണാതായത്. കൂടുതൽ ആളുകൾ കുത്തൊഴുക്കിൽപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അണക്കെട്ടിന് വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രത നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല.രാത്രി 10 മണിയോടെ അണക്കെട്ട് തകർന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുൻ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയില്‍ കനത്ത നാശമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 37 പേരാണ് മരിച്ചത്. മുംബൈ താനെ പാൽഘർ എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയൺ, ഘാഡ്കോപ്പർ, മലാഡ്, അന്ധേരി എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. മുംബൈയിൽ 1500 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റൺവെയിൽ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങൾ മുംബൈയിൽ ഉള്ളതിനാൽ ജനങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് പുണെയില്‍നിന്ന് തിരിച്ചുവിട്ടു. ദീര്‍ഘദൂരവണ്ടികള്‍ പലതും മുംബൈയിലേക്ക് എത്താതെ നഗരത്തിനുപുറത്ത് പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.