വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോളേജിന് വീഴ്ചപറ്റിയെന്ന് വൈസ് ചാന്‍സലര്‍
കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. കോളേജ് പ്രിൻസിപ്പളിനെ പരീക്ഷ സൂപ്രണ്ട് സ്ഥാനത്ത് നിന്നും മാറ്റും എന്നും വിസി അറിയിച്ചു.
പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോപ്പിയടി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടി ഉണ്ടാകും. ഇപ്പോൾ വന്നത് ഇടക്കാല റിപ്പോർട്ടാണ്. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും എംജി സര്‍വകലാശാല വിസി പറഞ്ഞു.