ആർട്ടിക്കിൾ 370; നടന്നത് മോഡി-ഷാ-ഡോവൽ തന്ത്രം
ന്യൂഡൽഹി : പഴുതടച്ചുള്ള മുന്നൊരുക്കത്തോടെയാണ് കശ്മീരിന്‍റെ സവിശേഷാധികാരങ്ങള്‍ നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. സൈനിക വിന്യാസത്തിലൂടെ ഒരുക്കം തുടങ്ങിയ സര്‍ക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വ്യക്തമായ സൂചനകള്‍ അവസാന നിമിഷം വരെയും പുറത്തുവന്നതേയില്ല.
സംസ്ഥാനത്തിന്‍റെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കമാണെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ വെള്ളിയാഴ്ച സുരക്ഷാ സേന സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചു. അമര്‍നാഥ് തീര്‍ഥാടനവഴിയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയെന്നും തീവ്രവാദ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. അമര്‍നാഥ് യാത്ര റദ്ദാക്കിയതായി പ്രഖ്യപനവും വന്നു.
ഇതിനു പിന്നാലെ തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീര്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. താഴ്‍വരയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. കശ്മീരിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതോടെയാണ് വിവിധതരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുതുടങ്ങിയത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് സൈനികരെ വിന്യസിക്കുന്നതെന്നായിരുന്നു വിശദീകരണം. പക്ഷേ, കശ്മീരില്‍ അസാധാരണമായി എന്തോ നടക്കാന്‍ പോകുന്നുവെന്ന് പ്രതിപക്ഷകക്ഷികള്‍ ആശങ്കയറിയിച്ചു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ മോദിയും അമിത് ഷായും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഓഗസ്റ്റ് നാലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ.ബി, റോ മേധാവിമാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് കശ്മീരിലെ വിവിധ നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. അഭ്യൂഹങ്ങള്‍ ആശങ്കകള്‍ക്ക് വഴിമാറിയ നിമിഷങ്ങളില്‍ തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. ഇതിനിടെ കശ്മീരിലെ ടെലഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി റദ്ദാക്കി.
തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പ് വന്നതോടെ കശ്മീരില്‍ സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഒരു സൂചനകളും ഔദ്യോഗികവൃത്തങ്ങള്‍ നല്‍കിയിരുന്നില്ല. ഒടുവില്‍ മന്ത്രിസഭായോഗത്തിനുശേഷം രാവിലെ 11 മണിയോടെ രാജ്യസഭയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിലെ സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്.