കെഎസ്‌ആര്‍ടിസി പമ്പുകളിൽ നിന്നും ഇനി പൊതു ജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം
തിരുവനന്തപുരം> കെഎസ്‌ആര്‍ടിസിയുടെ 67 ബസ് സ്റ്റേഷനുകളില്‍ ആരംഭിക്കുന്ന പെട്രോള്‍ ഡീസല്‍ പമ്ബുകളില്‍ നിന്നും ഇനി മുതല്‍ പൊതു ജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള ധാരണപത്രത്തില്‍ ഒപ്പ് വെച്ചു. കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യനും ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പു വെച്ചത്. ഇതോടെ കെഎസ്‌ആര്‍ടിസിയുടെ 67 ഡിപ്പോകളില്‍ സ്ഥാപിക്കുന്ന ഐഒസിയുടെ പമ്ബുകളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കാന്‍ കഴിയുക.
ഇത്രയും കാലം കെഎസ്‌ആര്‍ടിസിയുടെ കണ്‍സ്യൂമര്‍ പമ്ബുകളില്‍ നിന്നും കെഎസ്‌ആര്‍ടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞിരുന്നത്. കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് അധ്യക്ഷനായ ചടങ്ങില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 150 കോടി രൂപ ചിലവഴിച്ചാണ് ഐഒസി കെഎസ്‌ആര്‍ടിസിയുമായി സഹകരിക്കുന്നത്.
പെട്രോള്‍ - ഡീസല്‍ പമ്ബു കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടര്‍ , ടോയിലറ്റ്, കഫ്റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്‌ആര്‍ടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്ബില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്‌ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ ചേര്‍ത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാര്‍, കണ്ണൂര്‍, കോഴിക്കോട്, ചാത്തന്നൂര്‍, ചാലക്കുടി, ഗുരുവായൂര്‍, തൃശ്ശൂര്‍, ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഡീസല്‍ പമ്ബുകളോടൊപ്പം പെട്രോള്‍ പമ്ബുകള്‍ കൂടി ചേര്‍ത്താണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്ബുകള്‍ മറ്റു സ്ഥലങ്ങളില്‍ തുറക്കുന്നത്. അതിനുള്ള മുഴുവന്‍ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.