താഴത്തങ്ങാടി കൊലക്കേസ്: പലപ്പോഴും പണം കടം നല്കിയ ഷീബ ഇക്കുറി വിസമ്മതിച്ചു, കടം വാങ്ങാനെത്തി; മടങ്ങിയത് കൊലനടത്തി
കോട്ടയം: താഴത്തങ്ങാടി കൊലക്കേസ്, പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി നഷ്ടപ്പെട്ട മൂന്ന് മൊബൈല്‍ ഫോണുകള്‍ക്കായി തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ് നടത്തും. കൂടാതെ മൂന്നു മണിക്കൂര്‍ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലെത്തിയും തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. റിമാന്‍ഡിലായ പ്രതി പാലാ താലൂക്ക് ആശുപത്രിയില്‍ പൊലീസ് അകമ്ബടിയില്‍ ചികിത്സയാലാണ്. ഇല്ലിക്കല്‍ ചിറ്റടിവീട്ടില്‍ മുഹമ്മദ് ബിലാല്‍ (23) ആണ് ഇന്നലെ അറസ്റ്റിലായത്.
വീട്ടമ്മയായ താഴത്തങ്ങാടി ഷാനിമന്‍സിലില്‍ ഷീബയെയാണ് (60) വീട്ടില്‍ അതിക്രമിച്ചുകയറി ടീപ്പോയി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷീബയുടെ ഭര്‍ത്താവ് സാലിക്കിനെയും (65) ആക്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന സാലിക്ക് അപകടനില തരണം ചെയ്തിട്ടില്ല. തലയില്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും വീണ്ടും ഇത് ആവര്‍ത്തിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഉടന്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സാലിക്ക് ആരോഗ്യവാനല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കാറും ആഭരണങ്ങളുമായി രക്ഷപ്പെട്ട ബിലാല്‍ മൊബൈല്‍ ഫോണുകള്‍ തണ്ണീര്‍മുക്കത്ത് വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്. വെള്ളത്തിലേക്കാണ് എറിഞ്ഞതെന്ന് പറഞ്ഞതിനാല്‍ ഫയര്‍ഫോഴ്സിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കൊച്ചിയില്‍ ഒളിവില്‍കഴിഞ്ഞ സ്ഥലത്തും പൊലീസ് നാളെ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് പൊലീസ് പരിപാടി.
അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹത്തില്‍ നിന്നും ഊരിയെടുത്ത വളകളും മാലയും മോതിരവും ഉള്‍പ്പെടെ 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബിലാലില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ആലപ്പുഴയില്‍ ഉപേക്ഷിച്ച കാര്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കാര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിരുന്നു.
ഞായറാഴ്ചയാണ് ഷീബയില്‍ നിന്നും പണം കടമായി വാങ്ങാന്‍ ബിലാല്‍ തീരുമാനിച്ചത്. അന്ന് രാത്രി പുറത്തുപോയ ബിലാല്‍ സംഭവദിവസമായ തിങ്കളാഴ്ച അതിരാവിലെ തന്നെ ഷീബയുടെ വീട്ടിലെത്തി. പക്ഷേ, അവര്‍ ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് കടയില്‍ പോയി കാപ്പി കുടിച്ചശേഷം വീണ്ടും എത്തിയപ്പോള്‍ വീട്ടില്‍ ലൈറ്റ് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയറി.
ഈ സമയം ഷീബയോട് പണം കടം ചോദിച്ചു. വീടിന് പിറകിലുള്ള സഹോദരന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നതിനാല്‍ ഷീബ പലപ്പോഴും പണം കടം നല്കിയിരുന്നു. തിരികെ കൊടുക്കാതിരുന്നതിനാല്‍ ഷീബ ഇക്കുറി പണം നല്കാന്‍ തയാറായില്ല. ഇതേ ചൊല്ലി അല്പം നീരസത്തില്‍ ഷീബ സംസാരിച്ചു. ഇതിനിടയില്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും അതെടുക്കാനായി അടുക്കളയിലേക്ക് ഷീബ പോവുകയുമായിരുന്നു.
ഈ സമയം സാലിക്ക് എത്തി. കാര്യമായ പ്രകോപനമൊന്നുമില്ലാതെ മുറിയിലെ സ്റ്റൂള്‍ എടുത്ത് സാലിക്കിനെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ഷീബയെയും തലയ്ക്ക് ആടിച്ചുവീഴ്ത്തി. തുടര്‍ന്ന് അലമാര പരിശോധിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ഊരിയെടുത്തു. ഈ സമയം ഷീബ അനങ്ങി. ഇതോടെ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ ബിലാല്‍ ഇരുവരുടെയും കൈകള്‍ പിറകിലേക്ക് വലിച്ചു് കമ്ബികൊണ്ട് ബന്ധിച്ചു. തുടര്‍ന്ന് പ്ലഗില്‍ ഘടിപ്പിച്ചെങ്കിലും വൈദ്യുതി ഇല്ലായിരുന്നു. തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടത്.
അതേസമയം വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സാലിക്കിന് ബ്ലേഡ് പരിപാടി ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. കുറെ ബ്ലാങ്ക് ചെക്കുകളും മറ്റ് രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.