രാജ്യസഭാ സീറ്റ്; എം.വി ശ്രേയാംസ് കുമാറോ ചെറിയാൻ ഫിലിപ്പോ ഇടതുമുന്നണി സ്ഥാനാർഥിയായേക്കും
കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് നടത്താന്‍ തീരുമാനിച്ചതോടെ ഇടതുമുന്നണിയിൽ ചർച്ചകൾ സജീവമായതായി സൂചന. എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടു തന്നെ സീറ്റ് ആവശ്യപ്പെട്ട് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദള്‍ അവകാശവാദം ഉന്നയിക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എല്‍ജെഡിയുടെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രേയാംസ് കുമാര്‍, കെ പി മോഹനന്‍, ഷേക്ക് പി ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ടിരുന്നു.
രാജ്യസഭ സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാനനേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 2016ലാണ് യുഡിഎഫ് ടിക്കറ്റില്‍ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം 2017 ഡിസംബര്‍ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാര്‍ച്ചില്‍ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിന് 2022 ഏപ്രില്‍ വരെ കാലാവധിയുണ്ട്. ഈ സീറ്റില്‍, മകനും എല്‍ജെഡി സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ധാരണ. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനെ മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും സജീവമായി പരിഗണിക്കുന്നുണ്ട്. പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ ചെറിയാന്‍ ഫിലിപ്പിന് സാധ്യതയുണ്ട്. മുനേരത്തെ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചെറിയാന്‍ ഫിലിപ്പിന്റെ പേര് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ എളമരം കരീമിനെയാണ് അന്ന് രാജ്യസഭയിലേക്ക് അയച്ചത്. കഴിഞ്ഞ 28 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.എഫ് യോഗം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഓഗസ്റ്റ് 10 ന് മുൻപ് ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും. ഇതിന് ശേഷമായിരിക്കും സീറ്റ് സംബന്ധിച്ച ധാരണയിലെത്തുക. നിലവിലെ സാഹചര്യത്തില്‍ എം.ശ്രേയാംസ് കുമാറിന് തന്നെയായിരിക്കും സീറ്റു ലഭിക്കുകയെന്നനാണ് വിലയിരുത്തപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 13 ആണ്. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി. സൂക്ഷ്മ പരിശോധന 14നു നടക്കും. ആഗസ്ത് പതിനേഴാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.