ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്‌തേക്കും; അനധികൃത സ്വത്ത് സമ്പാദന കേസിലെ എഫ്.ഐ.ആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഐ.എ.എസിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആറാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.
തമിഴ്നാട്ടില്‍ വിരുദു നഗര്‍ ജില്ലയില്‍പ്പെട്ട രാജപാളയം താലൂക്കില്‍ രണ്ട് വില്‍പ്പന കരാറുകളിലായി 50.33 ഏക്കര്‍ വസ്തു വാങ്ങിയെന്നും ഇക്കാര്യങ്ങള്‍ അദ്ദേഹം സര്‍ക്കാര്‍ രേഖകളില്‍ വെളിപ്പെടുത്തിയില്ലയെന്നതുമാണ് കേസിനാസ്പദമായ സംഭവം. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പേരിലെഴുതിയ പുസ്കത്തില്‍ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. ഇത് അനധികൃത സ്വത്ത് സമ്പാദനം ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനും വഴിയൊരുങ്ങുകയാണ്. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എം.ഡിയാണ് ജേക്കബ് തോമസ്.