നഗരത്തിൽ നഗരസഭയുടെ ഇ റിക്ഷകൾക്ക് പുറമെ ഇ ഓട്ടോകളും നിരത്തിലിറങ്ങി
നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി. മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ. 2.95 ലക്ഷം രൂപയാണ് ഒരു ഇ ഓട്ടോയുടെ വില. ഇ - ഓട്ടോകൾ വാങ്ങിയിട്ടുള്ളത് പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിൽ നിന്നാണ്.
ഇലക്ട്രിക് ഓട്ടോകൾക്ക് ലഭിക്കുന്ന മൈലേജ് സാധാരണ ഓട്ടോയേക്കാൾ ഉയർന്നതാണെങ്കിലും , ഗതാഗത വകുപ്പ് സാധാരണ ഓട്ടോകൾക്കായി നിശ്ചയിച്ചിരിക്കുന്ന നിരക്കിന് തുല്യമായിരിക്കും ഇ ഓട്ടോ നിരക്കും. ഒരു സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ 3രൂപ വരെയാകും പ്രവർത്തനച്ചെലവ്. എന്നാൽ ഇ - ഓട്ടോയുടെ പ്രവർത്തനച്ചെലവ് ഏകദേശം കിലോമീറ്ററിന് 50 പൈസയാണ് . ഇ ഓട്ടോയിൽ ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ സംവിധാനമുള്ളതുകൊണ്ട് ഓടിക്കാനും എളുപ്പമാണ്.
ഡ്രൈവർക്ക് അവരുടെ വീടുകളിൽ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും, കൂടാതെ ഒറ്റ ചാർജിൽ 85 കിലോമീറ്ററോളം ഓടിക്കാനും കഴിയും. കൂടാതെ നഗരത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നുണ്ട്. 90 എ എച്ച് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരം എല്ലാ വാഹനങ്ങളിലും എ.ഐ.എസ് സംവിധാനമുണ്ട്. വാഹനത്തിന്റെ ഡിക്കിയിൽ 150 - 200 ലിറ്ററിലധികം ഇടമുണ്ട് .
വലിയ കയറ്റം കയറുന്നതിൽ ഇ ഓട്ടോകൾക്ക് പ്രത്യേക കരുത്തുണ്ട്. ഉയർന്ന പവർ,ഉയർന്ന ടോർക്ക് സീറ്റ് ബെൽറ്റ് ,പോഷ് അപ്ഹോൾസ്റ്ററി , വ്യക്തിഗത സീറ്റുകൾ ,എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ . കെ.ആൻസലൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പാളയം രാജൻ,എസ്.പുഷ്പലത,വഞ്ചിയൂർ പി.ബാബു, കൗൺസിലർ എസ്.ജയലക്ഷ്മി,സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ,ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ,കെഎഎൽ ചെയർമാൻ കരമന ഹരി,എം. ഡി ഷാജഹാൻ എന്നിവർ പങ്കെടുത്തു.