ഇന്ധന വിലയിലെ പകൽക്കൊള്ള തുടരുന്നു; കേന്ദ്ര സർക്കാർ മൗനവൃതത്തിൽ
കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 80 രൂപ 29 പൈസയും ഡീസലിന് 76 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില അനുദിനം ഇടിയുേമ്പാഴാണ് ഇന്ത്യയിൽ വില ഉയരുന്നത്. പൊതുമേഖല എണ്ണ കമ്പനികൾ വില കൂട്ടുന്നത് തുടരുമ്പോഴും അന്താരാഷ്ട്ര വിപണിയിൽ വരും ദിവസങ്ങളിലും എണ്ണവില കുറയാൻ തന്നെയാണ് സാധ്യത. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിൻെറ വില 2020ൽ പരമാവധി 43 ഡോളർ വരെ മാത്രമായിരിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. 2021-22ൽ പരമാവധി 55 ഡോളർ വരെയായിരിക്കും എണ്ണവില ഉയരുക.
ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. അതേസമയം, വിലവര്‍ധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്.
എണ്ണ കമ്പനികൾ മാത്രം വിചാരിച്ചാൽ ഇന്ത്യയിൽ ഇന്ധനവില കുറക്കാൻ സാധിക്കില്ല. 2014 മേയിൽ നരേന്ദ്ര മോദി അധികാരത്തിലേറുന്ന കാലത്ത് ക്രൂഡ് ഓയിൽ ബാരലിന് അന്താരാഷ്ട്രവിപണിയിൽ 109.10 ഡോളറും രാജ്യതലസ്ഥാനത്ത് ഒരുലിറ്റർ െപട്രോളിന് 71.51രൂപ യും ഡീസലിന് 57.28 രൂപയുമായിരുന്നു വില. ഇേപ്പാൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് വില 40 ഡോളർ. ഇന്ത്യയിൽ പെട്രോൾ വിലയാകട്ടെ, 79.76 രൂപയും.
അന്താരാഷ്ട്ര വിപണി മാനദണ്ഡമനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 32 രൂപയാകേണ്ട സ്ഥാനത്താണ് ഒാരോ പൗരനും ഇത്രയും തുക കൊടുക്കേണ്ടിവരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതിയാണ് ഇന്ധനവില ഉയരുന്നതിനുള്ള പ്രധാനകാരണം. എണ്ണകമ്പനികൾ വില കുറക്കുമ്പോൾ നികുതികൾ കൂട്ടി അതിൻെറ ആനുകൂല്യം നൽകാതിരിക്കുന്ന സർക്കാർ നടപടി കൂടിയാവുമ്പോൾ എണ്ണവില വർധനവ് മൂലം ഓരോ ദിവസവും ജനങ്ങൾ ദുരിതത്തിലാവുകയാണ്. കേന്ദ്ര സർക്കാർ സ്‌പെഷ്യൽ എക്സൈസ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവ കൂടിയിരുന്നു.