ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ്
തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. കൂടാതെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സിനും കർണാടകയിൽ ജോലി ചെയ്തിരുന്ന ഒരാൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്.
ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. കൊറോണ സ്ഥിരീകരിച്ച നഴ്സ് ജില്ലാ ആശുപത്രിയിലെ ക്വാഷ്വാലിറ്റിയില്‍ ആണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസവും ഇവര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. റാന്‍ഡം പരിശോധനയ്ക്ക് ഇടയിലാണ് നഴ്സിന് കൊറോണ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലും റാന്‍ഡം ടെസ്റ്റായതിനാലും ഇവരോട് കൊറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. റാന്‍ഡം ടെസ്റ്റിലൂടെയാണ് ജില്ലയില്‍ പുതിയ രോഗികളെ കണ്ടെത്തുന്നത് എന്നതും ആശങ്ക ജനിപ്പിക്കുന്നു.