നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര നടപടി; എൻടിഎ ഡിജിയെ നീക്കി
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡിജിയെ നീക്കി. എൻടിഎ ഡിജി സുബോദ് കുമാർ സിങ്ങിനെയാണ് സ്ഥാനത്ത് നിന്ന് നീക്കയത്. പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല. നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു.
രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് നെറ്റ് പരീക്ഷ എഴുതിയത്. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു. യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വിൽപനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐ കണ്ടെത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.