ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ; കൊച്ചിയിൽ യുവതി പിടിയിൽ
ഒരു കിലോ എംഡിഎംഎയുമായി യുവതി പോലീസ് പിടിയിൽ. ബെംഗളുരു മുനേശ്വര നഗറിൽ സർമീൻ അക്തറി (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിപണിയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരും രാസലഹരിയ്ക്ക്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന. ഡൽഹിയിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനിൽത്തന്നെ തിരിച്ചു പോവുകയാണ് പതിവ്.
യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് 850 ഗ്രാം എംഡിഎംഎ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.