![](/admin/images/uploads/blogs/20240614094232.jpg)
കുവൈത്ത് ദുരന്തം; മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക10.30-ഓടെ; മുഖ്യമന്ത്രി നേരിട്ടെത്തും
കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക രാവിലെ10.30-ഓടെ. വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. 23 മലയാളികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളത്തിൽ യോഗം ചേർന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള നടപടി പൂർത്തിയായതായി കളക്ടർ അറിയിച്ചു.