പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം
കോൺഗ്രസ് പതാകയില്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ പാർട്ടി പതാകയുടെ അസാന്നിധ്യമുണ്ടാകുന്നത്.
അഞ്ചിടങ്ങളിലായിരുന്നു റോഡ് ഷോ. വൻ ജനാരവങ്ങൾക്കിട ഓപ്പൺ റൂഫ് വാഹനത്തിൽ രാഹുൽ ഗാന്ധി ജനങ്ങളോട് കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിരത്തുകളിലോ, പ്രവർത്തകരുടെ കൈയിലോ വാഹനത്തിലോ, പേരിനൊരു കോൺഗ്രസ് കൊടി പോലും ഉണ്ടായിരുന്നില്ല. കൊടിക്ക് പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലകാടുകളായിരുന്നു ജാഥയിൽ ഉടനീളം. കോൺഗ്രസ് കോടികൾ മാത്രമല്ല, ലീഗിന്റെ കൊടികളും റാലിയിൽ ഇല്ലായിരുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. അന്നത്തെ കാഴ്ചകളിൽ നിന്നും വിഭിന്നമായിരുന്നു ഇന്നത്തെ കാഴ്ച. 2019 ഏപ്രിൽ 3ന് അന്ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ കോൺഗ്രസ് പതാകകളേക്കാൾ ഒരുപടി മുന്നിൽ നിന്നത് ലീഗ് കൊടികളായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസിനെതിരെ തന്നെ വ്യാജ തലക്കെട്ടോടെ ഉത്തരേന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നു. കോൺഗ്രസ് റാലിയിൽ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താൻ പതാകയാണെന്നായിരുന്നു അന്നത്തെ പ്രചാരണം. ഇതുകൊണ്ടാണ് കോൺഗ്രസിന് അമേഠിയിൽ തോൽവി നേരിട്ടതെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ കോൺഗ്രസിന്റേയോ ലീഗിന്റേയോ പതാക ഉപയോഗിക്കേണ്ടതില്ലെന്ന് കെപിസിസി ആക്ടിംഗ് ചീഫ് എം.എം ഹസൻ നേരത്തെ തന്നെ വ്യക്തമാക്കി. തീരുമാനത്തിന് പിന്നിലെ കാരണം ബോധിപ്പിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ നിലപാട്.