സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സി എസ് സിദ്ധാർഥന്റെ മരണത്തിൽ ഗവർണർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഗവർണറുടെ അന്വേഷണ ഉത്തരവും പുറത്തിറങ്ങി . മുൻ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദ് അന്വേഷണ കമ്മീഷനെ നയിക്കും. സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം, സർവകലാശാല അധികൃതരിൽ നിന്നുണ്ടായ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. മൂന്നുമാസത്തിനകം ചാൻസിലർക്ക് റിപ്പോർട്ട് നൽകണം എന്നാണ് നിബന്ധന.
ഫെബ്രുവരി 18 നാണ് സർവകലാശാലയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെടുത്തിയത്. ശേഷം ചില അസ്വാഭാവികതകൾ ചൂണ്ടിക്കാണിച്ച് സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ മറ്റു വിദ്യാർത്ഥികൾക്കും പങ്കുണ്ടെന്ന് പറഞ്ഞു കൊണ്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥൻ തുടർച്ചയായി റാഗിങ്ങിനിരയായിരുന്നു എന്ന വിവരങ്ങൾ ശേഷം നടന്ന പൊലീസ് അന്വേഷണത്തിൽ പുറത്തു വന്നു.