അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല. ഉടൻ ജാമ്യം അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഇഡി അറസ്‌റ്റും കസ്‌റ്റഡിയിൽ വിട്ട വിചാരണക്കോടതി ഉത്തരവും ചോദ്യംചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി വിശദമായ വാദംകേൾക്കും.
കെജ്‌രിവാളിന്റെ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ ഇഡിക്ക് ഏപ്രിൽ രണ്ട് വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. ഇടക്കാലആശ്വാസം വേണമെന്ന കെജ്‌രിവാളിന്റെ അപേക്ഷയിൽ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. ഈ അപേക്ഷയിലും ഇഡി നിലപാട് വ്യക്തമാക്കണം. ഏപ്രിൽ മൂന്നിന് കേസിൽ അന്തിമവാദം കേൾക്കും. ഇഡിയുടെ നിലപാട് അറിയാതെ കെജ്‌രിവാളിന് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് ജഡ്‌ജി സ്വീകരിച്ചത്. കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.
ഈ മാസം 21നാണ് ഇഡി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. പിറ്റേന്ന് റൗസ്‌അവന്യു കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിനെ പ്രത്യേക സിബിഐ ജഡ്‌ജി കാവേരി ബവേജ വ്യാഴാഴ്‌ച്ച വരെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. കെജ്‌രിവാളാണ് മദ്യനയഅഴിമതിയുടെ മുഖ്യസൂത്രധാരനെന്നാണ് ഇഡി ആരോപണം. ഡൽഹി സർക്കാരിന്റെ 2021–-2022 മദ്യനയത്തിൽ വലിയ ക്രമക്കേടുകളും അഴിമതിയുമുണ്ടെന്ന് ആരോപിച്ച് സിബിഐ 2022 ആഗസ്‌തിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടികൾ.