സർവകലാശാല നിയമങ്ങളെ നിഷേധിക്കുന്ന മോഹനൻ കുന്നുമ്മൽ വി സി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല
സർവകലാശാല നിയമങ്ങളെ നിഷേധിക്കുന്ന മോഹനൻ കുന്നുമ്മൽ, വി സി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുന്നതായി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി.മുരളീധരൻ,ഡോ. ഷിജൂഖാൻ, ആർ.രാജേഷ് Ex.MLA,ഡോ. എസ് ജയൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കേരള സർവ്വകലാശാലയുടെ പ്രോ-ചാൻസിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ
വി സി മോഹനൻ കുന്നുമ്മൽ നടത്തുന്ന പ്രചരണം നിയമവിരുദ്ധവും അധാർമ്മികവുമാണ്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വി സി പ്രചരിപ്പിക്കുന്നത്. സെനറ്റിനെ സംബന്ധിച്ച് വി സി ചാൻസിലർക്ക് റിപ്പോർട്ട് നൽകിയത് സിൻഡിക്കേറ്റിൻ്റെ അംഗീകാരം ഇല്ലാതെയാണ്.ഈ റിപ്പോർട്ട് സർവകലാശാലയുടേതല്ല. ദിവസങ്ങൾക്ക് മുമ്പ് ചാൻസിലറുടെ ഓഫീസിൽ ചാൻസിലറുടെ നോമിനികളായ സെനറ്റ് മെമ്പറന്മാരും വിസിയും നിയമവിരുദ്ധ യോഗം ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണിത്.
സർവകലാശാല നിയമപ്രകാരം പ്രോ-ചാൻസിലർ സ്വീകരിച്ച നടപടികളെ
വൈസ്ചാൻസിലർ പരസ്യമായി വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമാണ്.
സെനറ്റ് യോഗത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും തന്റെ തെറ്റായ ഇംഗിതത്തിന് സെനറ്റിന്റെ അനുമതി ലഭ്യമാകാതിരിക്കുകയും ചെയ്തപ്പോൾ വി സിയുടെ സമനില തെറ്റിയിരിക്കുകയാണ്. സെനറ്റ് യോഗം കഴിഞ്ഞ്, ദിവസങ്ങൾ പിന്നിട്ടതിനുശേഷമുള്ള വി സി യുടെ നിലപാട് സർവകലാശാല നിയമത്തോടുള്ള നിഷേധമാണ്.മോഹനൻ കുന്നുമ്മൽ ആരുടെ കയ്യിലെ പകിടയാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് നന്നായി അറിയാം.ഏറെക്കാലമായി ഈ സർവ്വകലാശാലയെ തകർക്കാനായി സർവ്വകലാശാലയുടെ ശത്രുക്കൾ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹവും കൂട്ടുചേർന്നിരിക്കുന്നു. സർവകലാശാല നിയമത്തെ നിഷേധിക്കുന്ന വി.സി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിഞ്ഞിരിക്കുന്നു.
ചാൻസിലറുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി 16 ന് സെനറ്റ് യോഗം വിളിക്കാൻ അംഗങ്ങൾക്ക് കത്ത് നൽകിയത് രജിസ്ട്രാർ ആണ്. വി സി അല്ല സെനറ്റ് യോഗത്തിന് അംഗങ്ങളെ ക്ഷണിച്ച് കത്ത് നൽകിയത്. സർവകലാശാല ആക്റ്റ് ചാപ്റ്റർ നാലിൽ സെക്ഷൻ 17 പ്രകാരം സെനറ്റിൽ ചാൻസിലർ കഴിഞ്ഞാൽ പ്രോ-ചാൻസിലറാണ് തൊട്ടടുത്ത പദവി. സർവകലാശാല പദവികളുടെ ലിസ്റ്റിലും സെനറ്റിലും (1) ചാൻസിലർ (2 ) പ്രോ-ചാൻസിലർ (3) വൈസ് ചാൻസിലർ ഇപ്രകാരമാണ് പ്രോട്ടോകോൾ. സെനറ്റ് യോഗത്തിൻ്റെ അദ്ധ്യക്ഷത വഹിക്കാൻ നിയമപ്രകാരം പ്രോ-ചാൻസിലർക്ക് അധികാരമുണ്ട്. പ്രോ-ചാൻസിലർ ഉള്ളപ്പോൾ വി സി യാണ് അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന മോഹനൻ കുന്നുമ്മലിൻ്റെ വാദം നിയമപരമല്ല. അല്പപന്മാരുടെ നിലവാരത്തിലേക്ക് മോഹനൻ കുന്നുമ്മൽ തരം താഴരുത്.
വൈസ് ചാൻസിലർക്ക് മുകളിലാണ് പ്രോ-ചാൻസിലറുടെ സ്ഥാനം. ചാൻസിലർ സെനറ്റിൽ വന്നാൽ ചാൻസിലർ തന്നെയായിരിക്കും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക എന്നും മറ്റ് ചടങ്ങുകളിലും അദ്ദേഹം തന്നെയാണ് അദ്ധ്യക്ഷനെന്നും സെക്ഷൻ 7 (2) വ്യക്തമാക്കുന്നു. സെക്ഷൻ ( 8) പ്രകാരം ചാൻസിലറുടെ അസാന്നിധ്യത്തിൽ ചാൻസിലറുടെ എല്ലാ അധികാരവും പ്രോചാൻസിലർക്ക് ലഭിക്കുന്നു. ഇത് ചാൻസിലർ പ്രത്യേകം ചുമതലപ്പെടുത്തി നൽകുന്നതല്ല; ആക്റ്റ് പ്രകാരം സ്വമേധയാ പ്രോ-ചാൻസിലർക്ക് ലഭിക്കുന്നതാണ്.
സെനറ്റിൽ പങ്കെടുക്കുന്നതിൻ്റെ അറിയിപ്പ് സംബന്ധിച്ച കത്ത് പ്രോ-ചാൻസിലർക്കും അയച്ചിട്ടുണ്ട്. യോഗത്തിൽ ക്ഷണിച്ച് തന്നെയാണ് മറ്റ് അംഗങ്ങളെപ്പോലെ പ്രോ-ചാൻസിലറും എത്തിയത്. പ്രോ-ചാൻസിലർക്ക് യോഗത്തിൽ പങ്കെടുക്കുന്നതിന് വി സി യുടെയോ ചാൻസിലറുടെയോ അനുമതി ആവശ്യമില്ല.
യോഗം തുടങ്ങും മുമ്പ് തന്നെ വേദിയിൽ പ്രോചാൻസിലർ, വി സി, രജിസ്ട്രാർ എന്നിവർ എത്തി. വി സി യും ചില മാധ്യമങ്ങളും പറയുന്നത് 'താനാണ് അദ്ധ്യക്ഷനാകേണ്ടതെന്ന് വി സി പ്രോ ചാൻസിലറോട് പറഞ്ഞെന്നും തർക്കമുണ്ടായി' എന്നുമാണ്. ഇക്കാര്യത്തിൽ വി സിയും പ്രോചാൻസിലറും തമ്മിൽ തർക്കമുണ്ടായില്ല. അദ്ധ്യക്ഷയായ പ്രോ-ചാൻസിലർ അജണ്ട വായിച്ചപ്പോൾ ഒരു സെനറ്റ് അംഗം എഴുന്നേറ്റ് ,ഈ അജണ്ട പരിഗണിക്കുന്നത് സുപ്രീം കോടതി വിധിയുടെയും യുജിസി റെഗുലേഷൻ്റെയും ലംഘനമാണെന്ന് ചെയർൻ്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് മറ്റു അംഗങ്ങളും ഈ അഭിപ്രായം ഉന്നയിച്ചു. ഭൂരിപക്ഷം അംഗങ്ങളും ഇതേ അഭിപ്രായം ഉന്നയിച്ചു. ചാൻസിലറുടെ പ്രതിനിധികളായി സെനറ്റിൽ എത്തിയവരിൽ ചിലർ ബഹളം വച്ചു. സെനറ്റിൻ്റെ നിലവാരത്തിന് യോജിക്കാതെ പെരുമാറി.സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നത് സുപ്രീം കോടതി വിധിയുടെയും യുജിസി റെഗുലേഷൻ്റെയും ലംഘനമാണെന്ന്
ചാൻസിലറെ അറിയിക്കാൻ സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. യോഗം അത് തീരുമാനിച്ചു. യോഗം കഴിഞ്ഞ് വി സിയും പ്രോ-ചാൻസിലറും രജിസ്ട്രാറും മടങ്ങി .വി സി യുടെ ഓഫീസിൽ എത്തിയ ശേഷം അവിടെ നിന്നാണ് പ്രോ-ചാൻസിലറും മറ്റുള്ളവരും പിരിഞ്ഞത്. അതിനു ശേഷം നാല് ദിവസം കഴിഞ്ഞ് അമാന്യവും അന്തസില്ലാത്തതുമായ പ്രചരണങ്ങൾ വിസി നടത്തുന്നത് അംഗീകരിക്കാനാവില്ല.
പ്രോ-ചാൻസിലർക്കെതിരായ വി സി യുടെ പ്രചരണം നിയമവിരുദ്ധമാണെന്നും മോഹനൻ കുന്നുമ്മൽ വി സി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുന്നതായും സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.