ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പര; അദ്യ ഏകദിനം ഇന്ത്യയ്ക്ക്
അഹമ്മദാബാദില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ കിടിലന്‍ ജയം. ടോസ് നേടി ബൗളിംഗിനിറങ്ങിയ ഇന്ത്യ സന്ദര്‍ശകരെ എറിഞ്ഞൊതുക്കുകയായിരുന്നു.
വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മയുടെ കീഴിലുള്ള ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 28-ാം ഓവറില്‍ മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ നായകനാണ് ടീം ഇന്ത്യയുടെ വിജയ ശില്‍പി. ആദ്യ ഇന്നിംഗ്സില്‍ 43.5 ഓവറില്‍ വെസ്റ്റിന്‍ഡീസ് 176 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലിന്റേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റേയും മിന്നും പ്രകടനമാണ് സന്ദര്‍ശകരെ ചുരുങ്ങിയ റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയതോടെ വിജയം അനായാസമായി.
അതേസമയം മുന്‍നായകന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരമായിരുന്നു ഇതെന്നതും പ്രത്യേകതയായിരുന്നു.
യുസ്വേന്ദ്ര ചാഹൽ തന്നെയാണ് കളിയിലെ താരം.