
ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അശാസ്ത്രീയമായ ഡിപിആർ പുറത്തുവിട്ട് സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആർ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കേരളത്തിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിൻ്റെ തന്ത്രമാണ് ഈ പദ്ധതിയെന്ന് വ്യക്തമായി. ക്വോറി മാഫിയയെ സഹായിക്കലാണ് സർക്കാരിൻ്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാൻ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. കെ-റെയിൽ കേരളത്തെ വിഭജിക്കുമെന്ന ഇ.ശ്രീധരൻ്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൽ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോൾ കെ-റെയിലിൽ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു.