അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ; മലയാള സിനിമകൾ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.
കൊവിഡ് പശ്ചാത്തലത്തിലാണ് 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിയുന്നത്.ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പാലക്കാട് എന്നിങ്ങനെ 4 മേഖലകളിലായി ആയിരുന്നു ചലച്ചിത്ര മേള സംഘടിപ്പിച്ചത്.
തിരുവനന്തപുരം കേന്ദ്രമാക്കി നടന്നു വന്നിരുന്ന മേള പല മേഖലകളിലായി വേർപ്പെട്ടത് ഐഎഫ്എഫ്കെ പ്രേമികൾക്കും നിരാശയായിരുന്നു. എന്നാൽ ഇത്തവണ കരുതലോടെ മേളക്കായി തിരുവനന്തപുരത്ത് ഒന്നിക്കാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
ഡിസംബറിൽ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്. മേളയിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. അതെ സമയം മലയാള സിനിമകൾ സമർപ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടിയതായി അറിയിച്ചിട്ടുണ്ട്. 2021 സെപ്റ്റംബർ 10-ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.. അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകൾ സമർപ്പിക്കാവുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ,ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.