വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍ കുമാര്‍ കസ്റ്റഡിയില്‍
ശാസ്താംകോട്ട: പോരുവഴിയില്‍ വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നിലമേല്‍ കൈതോട് കുളത്തിന് കരമേലേതില് പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെ മകളും പോരുവഴി അമ്ബലത്തും ഭാഗം ചന്ദ്രവിലാസത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എഎംവിഐ എസ്. കിരണിന്റെ ഭാര്യയുമായ വിസ്മയ(24)യെ അമ്ബലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്.
വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തുന്നതിന് മുൻപ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.