പിണറായിയെ ബ്രണ്ണന്‍ കോളേജില്‍ ചവിട്ടിയിട്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; ലേഖകൻ ചതിച്ചെന്ന് സുധാകരന്‍
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ആര്‍. ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തു വന്ന യഥാര്‍ഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്ബുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതാണ് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഇക്കാര്യം പറഞ്ഞ ആള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലെയെന്നും സുധാകരന്‍ ചോദിച്ചു.
ബ്രണ്ണന്‍ കോളജില്‍വെച്ച് പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തില്‍ വന്നത്. തന്നെ അര്‍ധ നഗ്നനാക്കിഓടിച്ചെന്ന് പറയുന്നത് നുണയാണ്. ബ്രണ്ണന്‍ കോളജില്‍ ഉണ്ടായിരുന്ന ആരെങ്കിലും ഇത് ശരിയെന്ന് പറയുമോ എന്ന് സുധാകരന്‍ ചോദിച്ചു.
ഏതെങ്കിലും മാഫിയ ഗ്രൂപ്പുകളുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ തെളിയിക്കണം. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
പിണറായിക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നേരിട്ട കാര്യങ്ങള്‍ പേപ്പറില്‍ നോക്കി പറയേണ്ട ഗതികേടാണ്. അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മുഖ്യമന്ത്രി പദത്തിന് ചേര്‍ന്നതല്ല. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം താന്‍ അവസാനിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ നേര്‍ക്കുനേര്‍ വാക്പോരാണ് നടക്കുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പഠന കാലത്ത് പിണറായി വിജയനെ മര്‍ദിച്ചെന്ന് കെ. സുധാകരന്‍ ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
കോളജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്നും പിണറായി ചോദിച്ചു. സുധാകരന്‍ തന്നെ ചവിട്ടിവീഴ്ത്താന്‍ മോഹമുണ്ടാകും.
വിചാരിക്കുന്ന പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുന്നെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് ഒരിക്കല്‍ തന്നോട് പറഞ്ഞതായും പിണറായി ആരോപിച്ചിരുന്നു.