മധുരയില്‍ ട്രെയിനിന് തീപിടിച്ച് ഒന്‍പത് മരണം
ചരിത്രം തിരുത്തിയെഴുതി കേരളം. കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച. 2016 ഇലക്ഷനിൽ 91 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽഡിഎഫ് ഇക്കുറി 99 സീറ്റുകളോടെ ഭരണം തുടരും. യുഡിഎഫ് 41 സീറ്റിലൊതുങ്ങി. ബിജെപി ആകെ ഉണ്ടായിരുന്ന നേമം മണ്ഡലം നഷ്ടമാകുന്ന കാഴ്ചയും കണ്ടു.
തിരുവനന്തപുരം ജില്ലയിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായിരുന്ന നേമം പിടിക്കാനെത്തിയ യുഡിഎഫിന്റെ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറെ നേരം കുമ്മനം രാജശേഖരൻ മുന്നിട്ടു നിന്നെങ്കിലും അവസാന ലാപ്പിൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി അയ്യായിരത്തിപ്പരം വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റുകളായ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, വാമനപുരം,നെടുമങ്ങാട്, കാട്ടാക്കട, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മികച്ച വിജയമാണ് എൽഡിഎഫ് നേടിയത്. ആറ്റിങ്ങൽ ഭൂരിപക്ഷം 31000 കടന്നു.
ഏറെ വിവാദങ്ങൾ ഉണ്ടായ, ശോഭ സുരേന്ദ്രൻ നേരിട്ട് മത്സരത്തിന് ഇറങ്ങിയ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ 23000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കോവളം മണ്ഡലം യുഡിഎഫ് നിലനിർത്തി.
കൊല്ലം ജില്ലയിൽ 2 സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. കരുനാഗപ്പള്ളിയിൽ യുഡിഎഫിന്റെ സി.ആർ മഹേഷും കുണ്ടറയിൽ പി.സി വിഷ്ണുനാഥും വിജയിച്ചു. കുണ്ടറയിൽ മന്ത്രി മേഴ്സികുട്ടി അമ്മയെയാണ് പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.
ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. കോട്ടയത്തു എൽഡിഎഫ് അഞ്ചും യുഡിഎഫ് നാലും സീറ്റുകൾ നേടി. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടത് ഇടത് കേന്ദ്രങ്ങളെ നിരാശരാക്കി. ഇടുക്കിയിൽ തൊടുപുഴ ഒഴികെ ബാക്കി നാല് സീറ്റിലും എൽഡിഎഫ് വിജയം നേടി.
എറണാകുളത്ത് യുഡിഎഫ് ആധിപത്യമാണ് പ്രകടമായത്. യുഡിഎഫ് 9 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് 4 സീറ്റിൽ ഒതുങ്ങി. എം സ്വരാജ് പരാജയപ്പെട്ടത് ഇടത് കേന്ദ്രങ്ങൾക്ക് തിരിച്ചടിയായി. കമലശ്ശേരിയിൽ പി രാജീവ് അട്ടിമറി വിജയം നേടി. തൃശൂരിലും എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യം പ്രകടമായി.13 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് കിട്ടിയത് ഒരു സീറ്റ് മാത്രം. ആയിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ് എൽഡിഎഫ് ചാലക്കുടിയിൽ പരാജയപ്പെട്ടത്.
പാലക്കാട് എൽഡിഎഫ് പത്തും യുഡിഎഫ് രണ്ടും സീറ്റുകൾ നേടി.പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ഇ ശ്രീധരൻ വലിയ മുന്നേറ്റം നടത്തി എങ്കിലും അവസാന റൗണ്ടിൽ ഷാഫി പറമ്പിൽ വിജയിച്ചു കേറി.
യുഡിഎഫിന് ആശ്വാസം നൽകിയ മറ്റൊരു ജില്ലയാണ് മലപ്പുറം. യുഡിഎഫ് 12 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് കിട്ടിയത് നാല്. താനൂർ, തവന്നൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന് ഒടുവിലാണ് എൽഡിഎഫ് ജയിച്ചത്.
കോഴിക്കോട് 11 സീറ്റിൽ എൽഡിഎഫും 2 സീറ്റിൽ യൂഡിഎഫിയും ജയിച്ചു, കൊടുവള്ളി മണ്ഡലം യുഡിഎഫ് ജയിച്ചു. വയനാട് ജില്ലയിൽ കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചപ്പോൾ മാനന്തവാടിയിൽ എൽഡിഎഫ് ജയിച്ചു. കൽപ്പറ്റയിൽ എംവി ശ്രേയാംസ് കുമാർ പരാജയപെട്ടു.
കണ്ണൂരിൽ പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചപ്പോൾ മറ്റു 9 മണ്ഡലങ്ങളിൽ എൽഡിഎഫ് ജയിച്ചു. മട്ടന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷമായ 61035 വോട്ടുകൾക്കാണ് കെകെ ശൈലജ ടീച്ചർ വിജയിച്ചത്. ധർമ്മടത്ത് പിണറായി വിജയനും പയ്യന്നൂരിൽ ടിഐ മധുസൂധനനും 49000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. കല്യാശേരിയിൽ എം വിജിൻ 44000 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
കാസർഗോഡ് ജില്ലയിൽ എൽഡിഎഫ് 3 സീറ്റുകളും യുഡിഎഫ് 2 സീറ്റും നേടി.