വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ ആദ്യ പരിഷ്കരിച്ച ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി. ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ, തീരദേശ-തുറമുഖ മേഖലകളുടെ സമഗ്ര പുരോഗതിക്കായി 400 കോടി രൂപ വകയിരുത്തി ‘മിഷൻ സമുദ്ര’ എന്ന സ്വപ്നപദ്ധതി പ്രഖ്യാപിച്ചു. 600 കിലോമീറ്റർ തീരദേശവും അന്താരാഷ്ട്ര-ചെറുകിട തുറമുഖങ്ങളും ഏകോപിപ്പിച്ച് അഞ്ച് വർഷത്തിനകം കേരളത്തെ ആഗോള മാരിടൈം ഹബ്ബാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കുമെന്നും കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതുസമ്പത്ത് ഏകോപിപ്പിക്കുന്ന 'സതേൺ കേരള ഇക്കോണമിക് കോറിഡോറിനായി' 50 കോടി രൂപയും, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 'ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിനായി' 200 കോടി രൂപയും വകയിരുത്തി. കൊച്ചിക്ക് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്ററും, തൊഴിൽ മേഖലയിലെ ആസൂത്രണത്തിനായി 'ഗ്ലോബൽ ജോബ് വാച്ച് ടവറും' രൂപീകരിക്കും. ക്ഷേമമേഖലയിൽ, പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും. കൂടാതെ, ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന 'ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.




