‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തു

വെമ്പായം കന്യാകുളങ്ങരയ്ക്ക് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പനവൂർ സ്വദേശി സഹദ് (21) വട്ടപ്പാറ പൊലീസിന്റെ പിടിയിലായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
തന്നെ കഴുത്തറുത്ത് കൊലപ്പെടുത്താനായിരുന്നു സഹദിന്റെ ശ്രമമെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കഴുത്തിന് നേരെയുള്ള കത്തിവീശൽ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടിയുടെ മുഖത്തും, കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളേറ്റത്. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിക്ക് നേരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആക്രമണമുണ്ടായത്.
പുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ കാറിൽ കാത്തുനിന്ന പ്രതി വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ആക്രമണത്തിന് ശേഷം സ്വന്തം കാറിൽ അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹദ്, പോകുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലും ഇടിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വട്ടപ്പാറ പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. പ്രണയപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനയെങ്കിലും, കൃത്യമായ പ്രകോപനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




