പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ അടിയന്തിരമായി പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റേത് കടുത്ത നിലപാട് മാറ്റമാണ്. മുൻപ് പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പ്രഖ്യാപിച്ചവർ തന്നെ ഇപ്പോൾ അത് എടുത്ത് തലയിൽ വെച്ചിരിക്കുകയാണെന്നും എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും എം. സ്വരാജ് വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം തികയും മുൻപ് തന്നെ സർക്കാരിന്റെ യഥാർത്ഥ ദിശ എന്താണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ളത് കൃത്യമായ സംഘപരിവാർ വിധേയത്വമാണെന്ന് എം. സ്വരാജ് വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് നേതാക്കൾ ഊഴമിട്ടായിരുന്നു പിഎംശ്രീ പദ്ധതിയെ എതിർത്തിരുന്നത്. ഈ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് അന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. അന്ന് എൽഡിഎഫിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് വരെ ഇവർ മാർച്ച് നടത്തി. എന്തെല്ലാം പ്രകടനങ്ങളാണ് അന്ന് യുഡിഎഫ് കാഴ്ചവെച്ചത്.
അക്കാലത്ത് കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്കെ (SSK) ഫണ്ട് വിട്ടു കിട്ടാൻ വേണ്ടി മാത്രമായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ. അന്നേ കൃത്യമായ നിലപാട് ഇടതുമുന്നണി വ്യക്തമാക്കിയതുമാണ്. എന്നാൽ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ പഴയ നിലപാടുകളെല്ലാം മറന്ന് പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കാണിക്കുന്ന ആവേശത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.




