APP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം

പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ (APP) ആയിരുന്ന അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ എപിസി കെ.ആർ. ശ്യാംകൃഷ്ണയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവ്. നിലവിൽ വയനാട്ടിൽ ജോലി ചെയ്തിരുന്ന ഇയാളെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കോടതിയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അനീഷ്യയുടെ കുടുംബത്തിന് നേരിട്ട് ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതിക്ക് അനുകൂലമായ പുതിയ സർക്കാർ ഉത്തരവ് വന്നതോടെ ഈ ഉറപ്പുകളെല്ലാം പാഴായിരിക്കുകയാണ്.
2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരവൂർ കോടതിയിലെ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെയും അവഗണനകളെയും കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ വിശദമായി എഴുതിവെച്ചിരുന്നു. ഇതിന് പുറമെ മരണത്തിന് തൊട്ടുമുൻപ് സുഹൃത്തുക്കൾക്ക് മാനസിക വിഷമം പങ്കുവെച്ചുകൊണ്ട് ശബ്ദസന്ദേശങ്ങളും അയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, എപിസി ശ്യാം കൃഷ്ണൻ എന്നിവരെ പോലീസ് പ്രതി ചേർക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയാണുണ്ടായത്. കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കണമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തുനിൽക്കുന്നതിനിടയിലാണ്, ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് തന്നെ ഭരണകൂടം സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഈ നടപടി ഇതിനകം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.




