ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ ക്രൂരമായ കൊലപാതകത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.
ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിനടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഈ വഴിയിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന യുവതിയെ ഇയാൾ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. യുവതിയെ ഇയാൾ മുൻപും സ്ഥിരമായി ശല്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ, താമസസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള വിജനമായ സ്ഥലത്ത് വെച്ചാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. നടന്നുപോവുകയായിരുന്ന യുവതിയെ ബലമായി തള്ളിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം, പിടിയിലാകുമ്പോൾ പ്രതിക്കൊപ്പം 13 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ പ്രതി എവിടെനിന്ന് കൊണ്ടുവന്നതാണെന്നതിനെക്കുറിച്ചും മറ്റ് പശ്ചാത്തലങ്ങളെക്കുറിച്ചും പോലീസ് അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




