പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾ

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കടുക്കുന്നതിനിടെ പുതിയ രേഖകൾ പുറത്ത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം സംസ്ഥാനത്തിന് തുക അനുവദിച്ചത് പിഎംശ്രീ പദ്ധതിപ്രകാരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക മിനുറ്റ്സ് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കേന്ദ്രം അനുവദിച്ച തുകയ്ക്ക് പിഎംശ്രീ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (RTE) റീ ഇംബേഴ്സ്മെന്റ് തുകയാണ് ഇതെന്നും രേഖകൾ വ്യക്തമാക്കുന്നു.
2026 മാർച്ചിൽ 99.27 കോടി രൂപയും 2026 മേയ് 20-ന് 106 കോടി രൂപയും കേന്ദ്രം അനുവദിച്ചതായി രേഖകളിൽ ഉണ്ടെങ്കിലും ഈ തുക നിലവിൽ സംസ്ഥാനത്തിന് ലഭ്യമായിട്ടില്ല. പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്ര സർക്കാർ കൃത്യമായി നൽകേണ്ട തുകയാണിത്.
പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായത്. നിലവിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നാല് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെയാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ തുടർനടപടികൾ മുന്നോട്ടുപോയിരുന്നില്ല.
മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ടാണ് നിലവിൽ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടായതെന്ന വാദത്തിൽ ഭരണപക്ഷം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ സംഘപരിവാറിന് വഴങ്ങുകയാണെന്ന് ആരോപിച്ച് സിപിഐഎം, സിപിഐ നേതാക്കൾ രംഗത്തെത്തി. പദ്ധതിയിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് അന്ന് പദ്ധതി മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഈ സാഹചര്യത്തിൽ പുതിയ രേഖകൾ പുറത്തുവന്നത് ഭരണപക്ഷത്തിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.




