മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കാന്തല്ലൂർ ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ടേറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ, മുരുകന്റെ മരണം ആനയുടെ ആക്രമണം മൂലമല്ലെന്ന വനംവകുപ്പിന്റെ പ്രാരംഭ വാദം പൂർണ്ണമായും പൊളിഞ്ഞു.
സമീപത്തെ കെട്ടിട നിർമ്മാണ സൈറ്റിലെ ജോലിക്ക് ശേഷം ആടുകൾക്ക് തീറ്റ ശേഖരിക്കാനായി കൃഷിഭൂമിയിൽ എത്തിയപ്പോഴായിരുന്നു മുരുകനെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് തുരത്തിയതാണ് ആന അക്രമാസക്തനാകാനും ഈ വലിയ അപകടമുണ്ടാകാനും കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
മരണത്തെത്തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ മുരുകന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറാൻ വനംവകുപ്പ് സമ്മതിച്ചു. ഈ തുക കൈമാറിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.




