മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന

സിഎംആർഎൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി (HDFC) ബാങ്ക് ശാഖയിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ വീണ വിജയനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാങ്ക് ലോക്കറും തുറന്ന് പരിശോധിക്കാനുള്ള ഇഡിയുടെ അടിയന്തര നീക്കം. ലോക്കറിലെ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ സമൻസിൽ നിന്നും വീണ സാവകാശം തേടിയിരുന്നെങ്കിലും, പിന്നീട് കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ഹാജരാകുകയായിരുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ 2 കോടി 74 ലക്ഷം (2.78 കോടി) രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ ഉയർന്നുവന്നത്. ഈ തുക ഏതൊക്കെ സേവനങ്ങളുടെ ഭാഗമായാണ് ലഭിച്ചതെന്നും ഇതിന്റെ ഉറവിടം എന്താണെന്നും ഇഡി ചോദിച്ചറിഞ്ഞു.




