മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനം നടത്തി. മുൻ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായുള്ള കരാറിൽ ഒപ്പുവെച്ചതിനാൽ നിലവിൽ കേരളവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കരാറുകളിൽ ഏർപ്പെടുകയും സാമ്പത്തിക സഹായം കൈപ്പറ്റുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടി വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. തുടർനടപടികൾ വിലയിരുത്തുന്നതിനും സംസ്ഥാനത്തിന്റെ നയപരമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി ഒരു മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായുള്ള സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ ഉപസമിതി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള തീരുമാനങ്ങൾ.
കേന്ദ്ര പദ്ധതികളോട് സഹകരിക്കുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ബലികഴിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെ പാഠ്യപദ്ധതി നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിൽ (കരിക്കുലം ഫ്രീഡം) കേന്ദ്ര സർക്കാർ ഇടപെടരുത് എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാനത്തിനുള്ള പ്രധാന ആശയപരമായ വിയോജിപ്പ്. അതോടൊപ്പം, പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ അധികാരം സംസ്ഥാന സർക്കാരിന് നൽകണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 99 കോടിയിലധികം രൂപ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 106 കോടി രൂപ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടുകൾ സംസ്ഥാനത്തിന്റെ കൃത്യമായ അവകാശമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പിഎംശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്തുകളൊന്നും നൽകിയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമാന ചിന്താഗതിയുള്ള മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ച് നീങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.




