കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ (DYFI) വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റാണിത്.
'വടകര സ്ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ചത് ജിതിൻ ഭാസ്കറാണെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതും ജിതിൻ തന്നെയാണെന്നാണ് സൂചന. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചത്. കേസിന്റെ തുടക്കത്തിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് കാസിമിനെയാണ് പൊലീസ് പ്രതി ചേര്‍ത്തിരുന്നതെങ്കിലും, പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
എങ്കിലും പിന്നീട് അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു. തുടർന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് കേസിൽ ഊർജിതമായ അന്വേഷണം വീണ്ടും ആരംഭിച്ചതും ഇപ്പോൾ ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിലേക്ക് നയിച്ചതും.




