കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; കർശന നിയന്ത്രണവുമായി കേന്ദ്ര വിജ്ഞാപനം
രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ഒരു സിറപ്പുകളും ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി (Prescription) ഇല്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. മരുന്നുകളുടെ അമിതോപയോഗവും അതുണ്ടാക്കുന്ന ഗുരുതരമായ പാർശ്വഫലങ്ങളു…

രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ഒരു സിറപ്പുകളും ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി (Prescription) ഇല്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. മരുന്നുകളുടെ അമിതോപയോഗവും അതുണ്ടാക്കുന്ന ഗുരുതരമായ പാർശ്വഫലങ്ങളും തടയുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടികൾക്ക് ഉൾപ്പെടെ ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ സിറപ്പുകൾ അമിതമായി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നടപടി.
രാജ്യത്തെ മുഴുവൻ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ കഴിച്ച് കുട്ടികളും മുതിർന്നവരും മരണപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ (OTC) ആയി നേരിട്ട് വാങ്ങുന്ന രീതി കേന്ദ്രം പൂർണ്ണമായി നിരോധിച്ചത്.
ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ് (Drugs Rules) ചട്ടങ്ങളിൽ വരുത്തിയ നിർണ്ണായക ഭേദഗതിയിലൂടെയാണ് പുതിയ ഉത്തരവ് നടപ്പാക്കുന്നത്. നിലവിലുള്ള നിയമത്തിലെ 'ഷെഡ്യൂൾ കെ' (Schedule K) പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് 'സിറപ്പുകൾ' എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങളിൽ നിന്നോ മറ്റ് ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ എതിർപ്പുകളൊന്നും ഉയരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.




