2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് നാളെ തുടക്കമാകും. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴ…

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് നാളെ തുടക്കമാകും. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സ്വയം സമർപ്പിക്കാൻ അവസരമൊരുങ്ങുന്നത്. നാളെ മുതൽ 15 ദിവസത്തേക്ക് സെൻസസ് പോർട്ടൽ വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്കായി പഴയതുപോലെ എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ജൂലൈ 1 മുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തിയുള്ള കണക്കെടുപ്പ് നടത്തുക. നിലവിൽ എവിടെയാണോ താമസിക്കുന്നത്, അവിടുത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കൈമാറേണ്ടത്. അതേസമയം, അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ഈ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല. വ്യക്തികളുടെ സ്ഥിരതാമസ സ്ഥലത്തെ വിവരങ്ങൾ മാത്രമായിരിക്കും എന്യൂമറേറ്റർമാർ ശേഖരിക്കുക.
സംസ്ഥാനത്തെ സെൻസസ് വിവരശേഖരണത്തിനായി 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. എന്യൂമറേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്കൂൾ, കോളേജ് അധ്യാപകർക്ക് ഡ്യൂട്ടി ക്രമീകരണം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.




