11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽ
ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി മോഡൽ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. 2025-ലെ മിസ് കേരളാ മത്…

ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി മോഡൽ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. 2025-ലെ മിസ് കേരളാ മത്സരാർത്ഥിയായിരുന്ന ഇരുപത്തിയെട്ടുകാരി ഹർഷ സണ്ണിയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഗ്രാം 'ഹൈഡ്രോപോണിക് മരിജുവാന' കസ്റ്റംസ് പിടിച്ചെടുത്തു.
ജൂൺ പത്തിന് അർധരാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെത്തിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടെ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വാക്വം സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തിയത്. ഇതിൽ അടങ്ങിയിരുന്ന പദാർത്ഥം ഉന്നത നിലവാരമുള്ള 'ഹൈഡ്രോപോണിക് മരിജ്വാന' ആണെന്ന് പിന്നീട് നടത്തിയ രാസപരിശോധനയിൽ സ്ഥിരീകരിച്ചു.
നിരോധിത ലഹരിമരുന്ന് കടത്തിയതിന് ഹർഷ സണ്ണിക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ബാങ്കോക്കിൽ നിന്ന് എത്തിച്ച ഈ വൻ ലഹരിമരുന്ന് ശേഖരം ഇന്ത്യയിൽ ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമായിട്ടില്ല. ലഹരിക്കടത്തിന് പിന്നിലെ വിതരണ ശൃംഖലയെ കണ്ടെത്താനായി കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




