ഇന്ത്യയിൽ സാമൂഹികവ്യാപനം സംഭവിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി - ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന.കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാല്‍ പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. രോഗം ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ 27പേരും വിദേശ യാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
6412 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പടെ രാജ്യത്ത് ആരെ 199 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.