തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും
പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും. ഒരുങ്ങാതെ പമ്പയും പ്രദേശവും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ സംവിധാനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരവും അതൃപ്തി അറിയിച്ചു കഴിഞ്ഞു.
സ്നാനത്തിനായി പമ്പയിൽ 20ഷവര്‍ സംവിധാനം ഒരുക്കാനാണ് തീരുമാനം. മാസപൂജാ സമയത്ത് പ്രതിദിനം 250പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആന്റിജന്‍ടെസ്റ്റ് സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ അതെത്ര ഫലപ്രദമാകാന്‍ സാധ്യതയില്ല. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേര്‍ക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ സബ്‌സിഡി നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീര്‍ഥാടകര്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.