![](/admin/images/uploads/blogs/20240703112206.jpg)
കൊന്നെന്ന് അനിൽ എന്നോട് സമ്മതിച്ചിരുന്നു; മാന്നാർ കൊലപാതകത്തിൽ മുഖ്യസാക്ഷിയുടെ മൊഴി
ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ മുഖ്യസാക്ഷിമൊഴി ട്വന്റിഫോറിന്. കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു. അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. അനിൽ കുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു.
അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അനിൽ കുമാർ തന്നോട് പറഞ്ഞെന്നാണ് സുരേഷിന്റെ മൊഴി. മൃതദേഹം മറവ് ചെയ്യാൻ സഹയിക്കണമെന്നും അനിൽ അഭ്യർത്ഥന നടത്തി. കല മറ്റൊരാൾക്കൊപ്പം പോയതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അനിൽ തന്നോട് പറഞ്ഞു. കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ചു താൻ മടങ്ങിയെന്നും സുരേഷ് പറഞ്ഞു. അനിൽകുമാറിന്റെ ബന്ധുവാണ് കേസിൽ മുഖ്യ സാക്ഷിയായ സുരേഷ്. മൃതദേഹവുമായി അയ്ക്കര ജംഗ്‌ഷനിൽ അനിൽകുമാർ എത്തി എന്ന് രണ്ടാം പ്രതി ജിനുവും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.