വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്; രാജ്യത്തിനിത് അഭിമാന മുഹൂര്‍ത്തം: മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏ…

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്.
സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ ചാലക ശക്തിയാണ് തുറമുഖം. വിഴിഞ്ഞം യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഒരേട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിത് പുതിയ അധ്യായം തുറക്കപ്പെടുന്ന നിമിഷമാണെന്ന് തിരിച്ചറിയണം.
രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂര്‍ത്തമാണ്. ഇത്തരം തുറമുഖങ്ങള്‍ ലോകത്തുതന്നെ കൈവിരലില്‍ എണ്ണാകുന്നത് മാത്രമെ ഉള്ളു. ലോക ഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചു. വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമായത്. ഇവിടെ പറഞ്ഞതുപോലെ മദര്‍ഷിപ്പുകള്‍ ധാരാളമായി വരാന്‍ പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം വളര്‍ന്നുവെന്നതാണ് വലിയ പ്രത്യേകത- മുഖ്യമന്ത്രി പറഞ്ഞു.
2045ൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2028-ഓടെ വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും. അദാനി ഗ്രൂപ്പ് പൂർണ്ണമായും സഹകരിച്ചു. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നത് പല വാണിജ്യ ലോബികൾക്കും ഇഷ്ടമായിരുന്നില്ല. ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചില സ്ഥാപിത താല്പര്യക്കാർ നിലപാടെടുത്തു. അതിനൊന്നും നമ്മുടെ ശക്തിയെ തകർക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞത്തെ അഴിമതിക്കുള്ള വഴിയായി ഉപയോഗിക്കരുത് എന്ന ധാരണ നമുക്കുണ്ടായിരുന്നു. അതിന്റെ സാധ്യതയെക്കുറിച്ച് നമ്മൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ വിഴിഞ്ഞം സമരത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.




