ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ പുനർനിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് പുതിയ യുഡിഎഫ് സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ആദ്യ പടിയായി അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) സിഎംഡി സ്ഥാനത്തുനിന്ന് ഉഷ ടൈറ്റസ് ഐഎഎസിനെ നീക്കി സർക്കാർ ഉത്തരവിറക്കി. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ സമഗ്രമായി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭരണത്തിലേറിയ ഉടൻ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ നിർണ്ണായക ഉത്തരവ്.
മുൻ പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഉഷ ടൈറ്റസിന് അസാപിന്റെ തലപ്പത്ത് നൽകിയ പുനർനിയമനം തുടക്കം മുതലേ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2021-ൽ സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടുമുൻപാണ് ഇവരെ സിഎംഡിയായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. അന്നത്തെ ചീഫ് സെക്രട്ടറിയുടെ ശക്തമായ എതിർപ്പ് പോലും മറികടന്ന്, ഉഷ ടൈറ്റസിന് പദവി നൽകാൻ വേണ്ടി മാത്രമാണ് അതുവരെ പ്രോജക്ട് ആയിരുന്ന അസാപിനെ പ്രത്യേക കമ്പനിയാക്കി മാറ്റിയതെന്ന ഗുരുതരമായ ആക്ഷേപം അന്ന് ഉയർന്നിരുന്നു. ഇടത് സർക്കാർ തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടി വഴിവിട്ട രീതിയിൽ നിയമനം നടത്തിയെന്ന ആരോപണവും ശക്തമായിരുന്നു.
സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ്ഗനിർദ്ദേശം എന്നിവ ലക്ഷ്യമിട്ട് 2012-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. വിരമിച്ച പ്രമുഖർ കൈയടക്കി വെച്ചിരിക്കുന്ന സമാനമായ മുഴുവൻ പുനർനിയമനങ്ങളും വരും ദിവസങ്ങളിൽ പുനഃപരിശോധിക്കാനാണ് സർക്കാർ തീരുമാനം.




