യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് ആശ്വാസമായ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് യുഡിഎഫ് സർക്കാർ തുരങ്കം വെയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയി…

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് ആശ്വാസമായ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് യുഡിഎഫ് സർക്കാർ തുരങ്കം വെയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാരുടെ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീ സുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണെന്നും അവരുടെ അധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപ്, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയിരുന്നത്. വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട സ്ത്രീകൾ നിർവഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ തയ്യാറായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.




