പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

പാനൂരിൽ സർവ്വകലാശാലാ ഗസ്റ്റ് അധ്യാപികയായ ആദിത്യ (28) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയിരുന്ന ആൺസുഹൃത്ത് ശരണിനെ പോലീസ് പിടികൂടി. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യയുടെ മരണത്തിന് പിന്നിൽ ശരണിന്റെ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്ന ആദിത്യ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂൺ എട്ടിന് തലശ്ശേരിയിൽ വെച്ച് ശരൺ തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ഈ മർദ്ദനവും അതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമവുമാണ് തന്നെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയും ആദിത്യ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ ഒടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.




