പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ
* സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽപാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വ…

* സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽ
പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് രണ്ടാമത് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 8 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്‌കിലും 133 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




