പഠിക്കാൻ ഇനി കാനഡയും റഷ്യയും വേണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി കേരളം
പഠിക്കാൻ യുവാക്കൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയ…

പഠിക്കാൻ യുവാക്കൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ആഗോള തലത്തിലാകും സർവകലാശാലകൾ രൂപകൽപന ചെയ്യുക. മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും അവയുടെ പ്രവർത്തനം. സർവകലാശാലകളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. അഞ്ചു വർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ സർവകലാശാല തുടങ്ങാൻ അനുമതി നൽകുക.
സ്വകാര്യ സർവകലാശാലകൾക്ക് വേണ്ടത്
- 20 കോടി രൂപ സ്ഥിരനിക്ഷേപവും 30 കോടി രൂപ പ്രവർത്തനഫണ്ടും വേണം
- നഗരസഭയിലാണെങ്കിൽ 20 ഏക്കർ ഭൂമി, മുനിസിപ്പാലിറ്റിയിൽ മുപ്പതും പഞ്ചായത്തിൽ നാൽപതും ഏക്കർ.
- ക്യാംപസ് പ്രത്യേകമാണെങ്കിൽ സർവകലാശാലാ ആസ്ഥാനത്തിന് 10 ഏക്കറുണ്ടാവണം
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു സര്‍ക്കാര്‍ രൂപീകരിച്ച ശ്യാം ബി.മേനോന്‍ കമ്മിഷന്‍റെ നിര്‍ദേശങ്ങളിലൊന്നായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നുള്ളത്. സ്വാശ്രയ പ്രഫഷനല്‍ കോളജുകളുടെ ഫീസ് നിശ്ചയിക്കാൻ നിയമിച്ച സമിതിയുടെ മാതൃകയില്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഫീസ് നിശ്ചയിക്കാനും പ്രത്യേക സംവിധാനമൊരുക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും കേരളത്തിലും പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ചില മാനേജ്‌മെന്‍റുകള്‍ എയ്‌ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വകാര്യ സര്‍വകലാശാലയായി മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.




