ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം
സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ…

സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാണക്കാരി ചിറക്കുളത്ത് നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം. എൽ.എ.അധ്യക്ഷത വഹിച്ചു.
രാജ്യത്ത് ഏറ്റവും നന്നായി ആയുഷ് സ്ഥാപനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പരാമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യരംഗം ആയുഷ് മേഖലയ്ക്ക് നല്ല പ്രാധാന്യം നൽകി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടര വർഷ കാലയളവിനുള്ളിൽ 535 കോടി രൂപയാണ് ആയുഷ് മേഖലയ്ക്കായി സർക്കാർ അനുവദിച്ചത്. 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 116 തസ്തികൾ ആയുഷ് മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്. ഹോമിയോ മേഖലയിൽ 40 ഡോക്ടർ തസ്തിക സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും എൻ.എ.എമ്മിന്റെയും ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഗവൺമെന്റ് ഹോമിയോ ആശുപത്രിയ്ക്കായി ചെലവഴിച്ചത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ കൊച്ചു റാണി സെബാസ്റ്റ്യൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. സുരേഷ് കുമാർ, സി. എൻ. മനീഷ്, കെ.എം. സെബാസ്റ്റ്യൻ, സജി മുട്ടപ്പള്ളി, മുരളീധരൻ നായർ പുറമറ്റം, റോയി ചാണകപ്പാറഎന്നിവർ പങ്കെടുത്തു.




