ജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
മികച്ച വിജയത്തോടെ ഐഎസ്എൽ സീസണിലെ യാത്ര അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. അവസാന കളിയിൽ കരുത്തരായ എഫ്‌സി ഗോവയെ 2–1ന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകരുട…

മികച്ച വിജയത്തോടെ ഐഎസ്എൽ സീസണിലെ യാത്ര അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. അവസാന കളിയിൽ കരുത്തരായ എഫ്‌സി ഗോവയെ 2–1ന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകരുടെ മുന്നിൽ നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയതോടെ തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പൂർത്തിയാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിൽ ഗോവ മുന്നിട്ടുനിന്നെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് അവരെ തടഞ്ഞു. ക്യാപ്റ്റൻ ഐബന്റെ നേതൃത്വത്തിൽ ഫല്ലോയും ഹോർമിപാമും പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോവയ്ക്ക് മുന്നേറ്റങ്ങൾ നടത്താനായില്ല.
ആദ്യ പകുതിയുടെ പകുതിയോടെ കളിയിൽ പിടിമുറുക്കിയ ബ്ലാസ്റ്റേഴ്‌സിനായി വിബിൻ നടത്തിയ ഒരു മികച്ച ഗോൾ ശ്രമം ഗോവ കീപ്പർ ബോബ് തട്ടിയകറ്റി. ഫ്രാഞ്ചുവും നിഹാലും ചേർന്നുള്ള മുന്നേറ്റങ്ങളും ആദ്യ പകുതിയിൽ ഗോവയ്ക്ക് ഭീഷണിയുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. 48-ാം മിനിറ്റിൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും കെവിൻ യോക്ക് തൊടുത്ത മനോഹരമായ ഒരു കേളിംഗ് ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. ഐഎസ്എല്ലിൽ യോക്കിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 62-ാം മിനിറ്റിൽ നെമിലിലൂടെ ഗോവ സമനില പിടിച്ചു. സമനില വഴങ്ങിയെങ്കിലും ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി 81-ാം മിനിറ്റിൽ വിജയഗോൾ പിറന്നു.
ഫ്രാഞ്ചു എടുത്ത അപകടകരമായ കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്ത് ഫല്ലോ ലക്ഷ്യത്തിലെത്തിച്ചതോടെ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഗോവ കഠിനമായി ശ്രമിച്ചെങ്കിലും ഫല്ലോയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിജയം ഉറപ്പിച്ചു. എട്ടാംസ്ഥാനമാണ് സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്. 13 കളിയിൽ അഞ്ച് ജയമുൾപ്പെടെ 17 പോയിന്റാണ് സമ്പാദ്യം. ഒരു ഘട്ടത്തിൽ തരംതാഴ്‌ത്തൽ ഭീഷണിയിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആഷ്‌ലി വെസ്‌റ്റ്‌വുഡിന്റെ പരിശീലന മികവിലാണ് ഉയിർപ്പ് നേടിയത്.
ഡേവിഡ് കറ്റാലയ്‌ക്ക് കീഴിൽ ആറ് കളിയിൽ ഒറ്റ ജയം പോലുമില്ലാതെ ഉഴറുകയായിരുന്നു ടീം. പിന്നീടാണ് വെസ്‌റ്റ്‌വുഡ് ടീമിന്റെ പരിശീലകനായത്. വെസ്‌റ്റ്‌വുഡിന് കീഴിൽ അഞ്ച് ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ടീമിനുള്ളത്. അവസാന രണ്ട് കളിയും ജയിച്ചു.




